സംസ്ഥാനമൊട്ടൊകെ ഉദ്യോഗാർഥികളുടെ യാചനാ സമരം; തിരുവനന്തപുരത്ത് മുട്ടിലിഴഞ്ഞ് പ്രതിഷേധം

തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാർഥികൾ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു. വൈകാരിക നിമിഷങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയൽ പ്രതിഷേധം.
സർക്കാർ ഉദ്യോഗാർഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പ്രതികരിക്കുന്നു.
‘അർഹതപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്, ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. കൂടിനിൽക്കുന്ന ആയിരക്കണക്കിന് യുവാക്കളുണ്ട്, ഇവരുടെ കുടുംബങ്ങളും ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ്. എന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരാണ് ഞങ്ങൾ. ഞങ്ങളോടെന്തിനാണ് സർക്കാർ ഇങ്ങനെ പിടിവാശി കാണിക്കുന്നത്. ഞങ്ങളിൽ പലരും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. ഞങ്ങളുടെ അവസാന പ്രതീക്ഷയാണിത്. സർക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാവുന്നതു വരെ ഞങ്ങൾ പോരാടും. ഗതികെട്ട് അലയുകയാണ് ഇപ്പോൾ.’ ഉദ്യോഗാർഥികളിലൊരാൾ പ്രതികരിച്ചു.null

പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് നിയമനം നൽകുക, താൽക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്ന്. 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഓൾ കേരള ഹയർ സെക്കണ്ടറി റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നാഷണൽ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധർണയും ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു.
കണ്ണൂരിലും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. ഉദ്യോഗാർഥികൾ ഇന്ന് നിരാഹാര സമരമാണ് നടത്തുന്നത്. കോഴിക്കോടും ഉദ്യോഗാർഥികൾ പ്രതിഷേധസമരം സംഘടിപ്പിച്ചു.

