മരട് ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫ്ലാറ്റ് ഉടമകൾക്ക് കിട്ടേണ്ട നഷ്ടപരിഹാത്തുകയുടെ പകുതി കോടതിയിൽ കെട്ടിവെക്കണമെന്ന് നിർദേശമുണ്ട്. ഈ വിഷയത്തിലുള്ള നിലപാടും ഉടമകൾ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
മരടിലെ പൊളിച്ച ഫ്ലാറ്റ് ഉടമകൾക്ക് നാല് നിർമാതാക്കളും കൂടി നൽകേണ്ടത് 61.5 കോടി രൂപയാണ്. എന്നാൽ ഇതുവരെ ലഭിച്ചത് 4.89കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സിമിതി സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഫ്ളാറ്റ് ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെയ്ക്കാൻ ഫ്ലാറ്റ് നിർമാതാക്കളോട് കോടതി നിർദേശിച്ചത്. പണം കെട്ടിവെയ്ക്കുന്നില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ തീരദേശ ചട്ടവുമായി ബന്ധപ്പെട്ട എല്ലാ നിയമപ്രശ്നങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകൾ ഫ്ലാറ്റ് വാങ്ങിയതെന്ന് വ്യക്തമാക്കി ഹോളിഫെയ്ത്ത് നിർമാതാക്കൾ സുപ്രീം കോടതിയിൽ സത്യവാങ്മൂല്യം സമർപ്പിച്ചിട്ടുണ്ട്. ഫ്ളാറ്റ് ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അർഹത ഇല്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. മറ്റ് ഫ്ലാറ്റ് നിർമാതാക്കൾ വിഷയത്തിലെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്

