കർഷക പ്രക്ഷോഭം കടുക്കുന്നു; ഇന്ന് രാജ്യവ്യാപക തീവണ്ടി തടയല്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടക്കുന്ന വ്യാഴാഴ്ച കർഷകർ രാജ്യവ്യാപകമായി തീവണ്ടി തടയും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് നാലുമണിക്കൂർ തീവണ്ടികൾ തടയുന്നത്. ഉച്ചയ്ക്കു 12 മുതൽ വൈകീട്ട് നാലു വരെയാണ് സമരം.
സമരത്തെ നേരിടാൻ വൻ സന്നാഹമാണ് റെയിൽവേ ഒരുക്കുന്നത്. പലയിടങ്ങളിലും കൂടുതൽ സി.ആർ.പി.എഫിനെ റെയിൽവേ വിന്യസിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാണ, യു.പി., രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി തീവണ്ടി തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോഡ് ഉപരോധം വിജയമായതിനെത്തുടർന്ന് രാജ്യവ്യാപക പ്രക്ഷോഭം ഊർജിതമാക്കുമെന്ന് കർഷകസംഘടനകൾ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഡൽഹി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തും. തീവണ്ടി തടയൽ സമരത്തിന് മുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്കെതിരേ വ്യാഴാഴ്ച രാജ്യവ്യാപകമായി നടക്കുന്ന തീവണ്ടിതടയൽ സമരത്തിൽ കർണാടകത്തിലെ കർഷകരും പങ്കെടുക്കും. ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിലാണ് കർഷകരുടെ തീവണ്ടി തടയൽ സമരം നടക്കുക. ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് കർണാടക ഫാർമേഴ്സ് ഓർഗനൈസേഷൻസ് യൂണിയൻ പ്രസിഡന്റ് കുറുബൂർ ശാന്തകുമാർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലും പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ ബെംഗളൂരുവിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തി. വ്യാഴാഴ്ചയും വിവിധ ജില്ലകളിൽനിന്നുള്ള കർഷകർ തീവണ്ടി തടയൽ സമരത്തിൽ പങ്കെടുക്കും.

