നേപ്പാളിലേക്ക് പെട്രോളിനായി ഇന്ത്യക്കാരുടെ ഒഴുക്ക്: വില 30% കുറവ്

ന്യൂഡൽഹി : ഗതി കെട്ടാൽ പുലി പുല്ലും തിന്നുമെന്നാണല്ലോ പഴമൊഴി. രാജസ്ഥാനിലും മധ്യപ്രദേശിലുമടക്കം ഇന്ത്യയിൽ പലയിടങ്ങളിലും പെട്രോൾ ഡീസൽ വില 100തൊട്ടതോടെ ജീവിതച്ചിലവ് മുട്ടിക്കാനായി വിവിധ വഴികൾ തേടുകയാണ് ജനങ്ങൾ. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ ചുരുങ്ങിയ വിലയ്ക്ക് പെട്രോൾ വാങ്ങാനായി അതിർത്തി കടന്ന് നേപ്പാളിലെത്തി ഇന്ധനം വാങ്ങുന്നത് ഇപ്പോൾ പതിവു കാഴ്ചയായിരിക്കുകയാണ്.
നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. വിലക്കുറവ് ഫലത്തിൽ ഇന്ധനക്കടത്തായി മാറി. ഇത് വികസിച്ച് മാഫിയയായും വളർന്നു
ബൈക്കിലും സൈക്കിളിലും കന്നാസുകളുമായി പോയാണ് ആളുകൾ ഇന്ധനം ശേഖരിക്കുന്നത്. ചമ്പാരൻ ജില്ലയിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലാണ് ഇപ്പോൾ ഇന്ധനമെത്തുന്നത്.
അതിർത്തി കടന്നുള്ള ഇന്ധനം വാങ്ങൽ ഒരു വൻ മാഫിയ ബിസ്സിനസ്സായിത്തന്നെ ഇതിനോടകം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
ഇന്ത്യ നേപ്പാൾ അതിർത്തിയിലെ ഭാരിതർവ, ബസന്ത്പുർ, സെമർവാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ രണ്ട് ഡസനിലധികം ഗ്രാമങ്ങളിൽ അതിർത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ വലിയ നിയന്ത്രണങ്ങളോ യാത്രാവിലക്കോ ഇല്ലാത്തതാണ് ഇന്ധനക്കടത്തിന് സാഹചര്യമൊരുങ്ങിയത്.
നേപ്പാളിൽ പെട്രോളിന്റെ വില 111.20 രൂപയാണ് (നേപ്പാൾ രൂപ) ഇത് 69.50 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. അതുപോലെ, നേപ്പാളിലെ ഡീസലിന്റെ വില ഇന്ത്യൻ കറൻസിയിൽ 58.88 രൂപയാണ്. 94.20 നേപ്പാൾ രൂപയാണ് അവിടെ ഡീസലിന്. ബീഹാറിൽ പെട്രോളിന്റെ വില 92.51 രൂപയും ഡീസലിന് 85.70 രൂപയുമാണ്.
അതിർത്തി കടന്നുള്ള ഇന്ധനം വാങ്ങൽ മൂലം ഇവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന കുത്തനെ കുറഞ്ഞു. അതിനാൽ ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് പെട്രോൾ പമ്പ് ഉടമകൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്.
“ഇന്ധന കള്ളക്കടത്ത് സംബന്ധിച്ച് തങ്ങൾക്ക് പരാതികൾ ലഭിച്ചുവെന്ന പോലീസും വ്യക്തമാക്കുന്നുണ്ട്.
ഞങ്ങൾ നടപടികൾ സ്വീകരിച്ചു. കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി ഈ പ്രദേശങ്ങളിൽ രാത്രി പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ തിരിച്ചറിയുന്ന പ്രക്രിയ നടക്കുകയാണ്”, ഇറാൻവ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കുന്ദൻ കുമാർ പറഞ്ഞു

