കരിപ്പൂരിൽ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു, സംഭവം രാമനാട്ടുകര അപകട ദിവസം; പിന്നിൽ കൊടുവള്ളി സംഘം

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകലും ലഗേജ് കവർച്ചയും. രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസും, ഷിഹാബും മറ്റ് രണ്ട് പേരുമാണ് പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദിച്ച് ലഗേജ് കവർന്നത്. ഇതിൽ ഫിജാസും, ഷിഹാബും റിമാൻഡിലാണ്. മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ നടക്കുകയാണ്.
രാമനാട്ടുകരയിലെ അപകടം നടന്ന ദിവസം തന്നെ ആയിരുന്നു ഈ തട്ടിക്കൊണ്ടുപോകലും ഉണ്ടായത്. കൊടുവള്ളി സംഘത്തിന്റെ സ്വർണ്ണം തുടർച്ചയായി അർജുൻ ആയങ്കി അടക്കമുളള ക്വട്ടേഷൻ സംഘം തട്ടിയെടുക്കുന്നത് പതിവായിരുന്നു. ഇവർക്കുള്ള തിരിച്ചടിയായാണ് ഈ തട്ടിക്കൊണ്ടുപോകലെന്നാണ് സൂചന. പരാതിക്കാരനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

