KSDLIVENEWS

Real news for everyone

രേഷ്മയുടെ ആഗ്രഹം ഒന്നുമാത്രം; ഒരുദിവസമെങ്കിലും അവനൊപ്പം ജീവിക്കുക; തിരഞ്ഞത് 220 അനന്തുമാരെ

SHARE THIS ON

ചാത്തന്നൂര്‍: കാമുകനൊപ്പം ഒരു ദിവസം ജീവിക്കണമെന്നത് മാത്രമായിരുന്നു രേഷ്മയുടെ അഗ്രഹം. എന്നാല്‍ തന്റെ കാമുകന്‍ ഭര്‍തൃസഹോദരന്റെ ഭാര്യയും ഭര്‍തൃസഹോദരിയുടെ മകളുമാണെന്ന് അറിയാതെയായിരുന്നു രേഷ്മയുടെ കാത്തിരിപ്പ്. കാമുകനായി നടിച്ച്‌ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയ ഗ്രീഷ്മയും ആര്യയുമായി മണിക്കൂറുകളോളം രേഷ്മ ചാറ്റ് ചെയ്യുമായിരുന്നു. ഇയാളെ തേടി വര്‍ക്കല, പരവൂര്‍ ബീച്ചുകളില്‍ രേഷ്മ എത്തിയിരുന്നു.

ഇരുപതിലേറെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ രേഷ്മയ്ക്ക് ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. മിക്കതും ഏതാനും മാസം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഫെയ്‌സ്ബുക് മുഖേന രേഷ്മയ്ക്കു ചിലരുമായി അടുപ്പമുണ്ടെന്നും ഒരാളുടെ ഭാര്യ രേഷ്മയെ ശാസിച്ചതായും ആര്യ ഭര്‍ത്താവ് രഞ്ജിത്തിനോടു പറഞ്ഞിരുന്നു.

ഭാര്യയെന്ന പേരില്‍ വിളിച്ചതും ഇവരില്‍ ഒരാള്‍ ആയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ജനുവരി 5നു രാവിലെയാണു കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് റബര്‍ തോട്ടത്തില്‍ ഉറുമ്ബു കടിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കാണുന്നത്. കുഞ്ഞ് രാത്രി 7.30നു തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ മരിച്ചു. കുഞ്ഞിന്റെ മാതാവിനായി തിരച്ചില്‍ നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന രേഷ്മയെ ആരും സംശയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭര്‍ത്താവ്, 3 വയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം രേഷ്മ കഴിഞ്ഞത്.

ജനുവരി 5നു പുലര്‍ച്ചെ 2 മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.പരിശോധനയില്‍ രേഷ്മ-വിഷ്ണു ദമ്ബതികളുടെ കുട്ടിയാണിതെന്നു തെളിഞ്ഞതോടെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ മൊഴി നല്‍കിയതോടെ അജ്ഞാത കാമുകനെ കണ്ടെത്തുക എന്നതായി പൊലീസിന്റെ അടുത്ത കടമ്ബ. രേഷ്മ ആര്യയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് ആര്യയെ മൊഴി എടുക്കാന്‍ പൊലീസ് വിളിക്കുന്നത്. ഇതോടെയാണ് ആര്യയെ ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായത്. ഇരുവരെയും അടുത്തദിവസം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

അനന്തു എന്ന വില്ലന്‍ ഫെയ്‌സ്ബുക് കാമുകനെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരഞ്ഞത് 220 അനന്തുമാരെ. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചില്‍ 3 പേരിലേക്ക് ചുരുങ്ങുകയും തുടര്‍ന്ന് കേസിന്റെ ചുരുള്‍ അഴിയുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!