KSDLIVENEWS

Real news for everyone

മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു; സിപിഎം ഓഫീസിലേക്ക് കുട്ടിയെ മാറ്റി

SHARE THIS ON

പാലക്കാട്: നടനും കൊല്ലം എംഎൽഎയുമായ മുകേഷ് ഫോണിലൂടെ കയർത്ത് സംസാരിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ് വിദ്യാർഥി. പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടി സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വി.കെ.ശ്രീകണ്ഠൻ എംപി സന്ദർശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. കുട്ടിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി അറിയിക്കുന്നത്. പാറപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. അതേ സമയം തനിക്ക് വന്ന ഫോൺവിളിയിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ വിദ്യാർഥിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്. കുട്ടിക്ക് ഫോൺ നമ്പർ കൊടുത്ത കൂട്ടുകാരന്റെ ചെവിക്കുറ്റിക്ക് അടിക്കണമെന്നും മുകേഷ് പറയുന്നുണ്ട്. ആസൂത്രിത രാഷ്ട്രീയ നീക്കമാണിതിനു പിന്നിലെന്നും ഇതേപ്പറ്റി പോലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പ്രതികരിച്ചത്. അത്യാവശ്യകാര്യം പറയാനാണെന്നു വിദ്യാർഥി പറയുമ്പോൾ യോഗത്തിലാണെന്നും എന്തിനാണ് തുടർച്ചയായി വിളിക്കുന്നതെന്നും ചോദിച്ചതിനുപിന്നാലെയാണ് മുകേഷ് പൊട്ടിത്തെറിച്ചത്. തന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് കോൾ റെക്കോഡ് ചെയ്യണം? ആറുതവണ എന്തിനു വിളിച്ചു. അതിനുമുൻപ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുൻപും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോൺ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്. പ്രകോപിപ്പിക്കാനാണ് ശ്രമമെന്നുമാണ് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. എനിക്കും മക്കളുണ്ട്. ചൂരൽവെച്ച് അടിക്കണമെന്നു പറഞ്ഞത് സ്നേഹശാസനയായാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ടുവരും. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കിൽ തനിക്ക് അതിലും വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!