എംഎസ്എഫ് നേതാക്കള്‍ സംഘടനയില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു; വനിതാ വിഭാഗത്തിന്റെ പരാതി

മലപ്പുറം:മുസ്ലിംലീഗ് വിദ്യാർഥിസംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതാക്കൾക്കു സ്ത്രീവിരുദ്ധതയെന്ന് ആക്ഷേപം. വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാനഭാരവാഹികൾ സംഘടനയിൽ അവഹേളനവും അടിച്ചമർത്തലുമുണ്ടെന്നു ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്തുനൽകി. എം.എസ്.എഫ്. സംസ്ഥാന ഭാരവാഹികൾ പൊതു ഇടങ്ങളിൽ നിരന്തരമായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു, പെൺകുട്ടികളുടെ സംഘടനയോട് എന്തുമാകാമെന്ന നിലപാടുതിരുത്തണം എന്നിങ്ങനെയാണ് കത്തിലെ പരാമർശങ്ങൾ. ഹരിത സംസ്ഥാനപ്രസിഡന്റ് മുഫീദ തസ്നി, ജനറൽസെക്രട്ടറി നജ്മ തബ്ഷിറ എന്നിവർ ഒപ്പിട്ട പരാതിയാണ് നൽകിയത്. മുതിർന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, പി.എം.എ. സലാം തുടങ്ങിയവർക്ക് കത്തു നൽകിയിട്ടുണ്ട്. എം.എസ്.എഫ്. ദേശീയ ഭാരവാഹികൾക്കും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളേയും വിളിച്ച് ദേശീയനേതൃത്വം തിങ്കളാഴ്ച ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് ബുധനാഴ്ച ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമും യോഗം വിളിച്ചു. എം.എസ്.എഫ്. സംസ്ഥാനപ്രസിഡന്റ് പി.കെ. നവാസിനും ഭാരവാഹികൾക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഹരിത മലപ്പുറം ജില്ലാകമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയ്ക്കെടുത്ത സംസ്ഥാനകമ്മിറ്റിയിൽ നീചമായ പരാമർശമുണ്ടായി. വനിതാ പ്രവർത്തകർക്കെതിരേ സംഘടനയ്ക്കുള്ളിൽ കുപ്രചാരണം നടക്കുന്നു. ഈ നിലപാട് പെൺകുട്ടികളെ സംഘടനയിൽനിന്നകറ്റും. ലീഗ് സംസ്ഥാനകമ്മിറ്റി അടിയന്തര നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

