വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീപോസ്റ്റ്മോർട്ടം ആരംഭിച്ചു ;
ശരീരത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തി

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. അതിനു മുന്‍പായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ആദ്യം നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയിലും പോസ്റ്റ്മോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കൂടി ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്.
ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്.
നെടുങ്കണ്ടത്തെ രാജ്കുമാറിന്‍്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൂന്ന് ഡോക്ടര്‍മാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോര്‍ട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

