തലപ്പാടിയിൽ നിയന്ത്രണങ്ങൾ തുടരുന്നു; ഉപറോഡുകളെല്ലാം കർണാടക മണ്ണിട്ട് അടച്ചു

കാസർകോട് ∙ കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് ആളുകൾ പ്രവേശിക്കുന്നതു തടഞ്ഞ് തലപ്പാടിയിലുള്ള നിയന്ത്രണങ്ങൾ തുടരുന്നു. രണ്ടുദിവസമായി കർശന പരിശോധനയുള്ളതിനാൽ യാത്രക്കാരുടെ എണ്ണം കുറവാണ്.കാസർകോടേക്കുള്ള 12 പ്രധാന റോഡുകൾ ഒഴികെ ബാക്കി ഉപ റോഡുകളെല്ലാം കർണാടക മണ്ണിട്ട് അടച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പിന്നീട് ചില റോഡുകളിൽ മണ്ണ് മാറ്റി പകരം ബാരിക്കേഡ് സ്ഥാപിച്ചു.
മംഗളൂരു സർവകലാശാലയുടെ ബിരുദ പരീക്ഷകൾ നിർത്തിവച്ചു. ഇതോടെ നൂറുകണക്കിന് മലയാളി വിദ്യാർഥികൾക്ക് ഇനി അതിർത്തി കടക്കേണ്ട. തിങ്കളും ചൊവ്വയുമായി ഇതിനകം രണ്ട് പരീക്ഷകളാണ് നടന്നത്. കാസർകോട് നിന്ന് ആളുകൾ മദ്യം വാങ്ങാനെത്തുന്നത് തടയാൻ കേരള അതിർത്തിയിലെ 29 മദ്യ വിൽപനശാലകളും ഇന്നലെ അനിശ്ചിത കാലത്തേക്ക് അടച്ചു.

