വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന മൂന്ന് യുവാക്കൾ പിടിയിൽ

വിദ്യാനഗർ: വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീർ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ് (21), പാണത്തൂർ ബാപ്പങ്കയത്തെ എം.എ. ആരീഫ് (24) എന്നിവരെയാണ് എം.ഡി.എം.എ. മയക്കുമരുന്നുമായി വിദ്യാനഗർ ഇൻസ്പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
29,860 രൂപയും ഇവരെത്തിയ രണ്ട് കാറും പിടികൂടി. മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടകവീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്പന നടത്തിവന്നത്. ആറങ്ങാടിയിലെ ഷഫീഖാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.
പിടിയിലായ സായ ഷമീറിന്റെ സഹോദരനാണ് ഷഫീഖ്. രാത്രികാലങ്ങളിൽ കാറുകളിലും ബൈക്കുകളിലുമായി നിരവധി പേർ മയക്കുമരുന്ന് തേടിയെത്തിയിരുന്നു.
വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 20.75 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. കെ.എൽ.14 വി 9437, കെ.എൽ. 17 ജി 6333 എന്നീ നമ്പറിലുള്ള കാറുകളാണ് പിടികൂടിയത്. വിദ്യാനഗർ എസ്.ഐ. കെ. പ്രശാന്ത്, എ.എസ്.ഐ. രഘു, സിവിൽ പോലീസ് ഓഫീസർമാരായ ഹരിലാൽ, സലാം, ഉണ്ണികൃഷ്ണൻ, സുധീരൻ, സുദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

