മൈസൂരു–മടിക്കേരി ദേശീയപാത വികസനം ജൂണോടെ

മടിക്കേരി: മൈസൂരു-മടിക്കേരി ദേശീയ പാതയുടെ വികസന പ്രവർത്തനം അടുത്തവർഷം ജൂണോടെ തുടങ്ങും. 3,883 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തിയെന്ന് കുടക്-മൈസൂരു പാർലമെൻറ് അംഗം പ്രതാപ് സിംഹ പറഞ്ഞു. ദേശീയപാത വികസന അതോറിറ്റിയാണ് നിർമാണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. ശ്രീരംഗപട്ടണത്തിലെ പശ്ചിമ വാഹിനിയിൽനിന്നാണ് ഹൈവേ വികസന പദ്ധതിയുടെ തുടക്കം.
നിർമാണ പ്രവർത്തനത്തിന് 2733 കോടി രൂപയും ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിനായി 1151 കോടി രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതി പൂർണമാവുന്നതോടെ മടിക്കേരിയിൽനിന്ന് ബംഗളൂരുവിലേക്ക് യാത്രാസമയം നിലവിലെ ആറുമണിക്കൂറിന് പകരം മൂന്നര മണിക്കൂറായി ചുരുങ്ങും.
നിലവിലുള്ള പാതയിലെ വളവുകൾ നിവർത്തുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഹൈവേ വികസനത്തോടെ 84 കിലോമീറ്റർ നീളം വരുന്ന മൂന്ന് ബൈപാസുകൾ നിലവിൽവരുന്നതാണ്. അതിൽ 12.34 കിലോമീറ്റർ കുശാൽനഗറിലും 20.22 കിലോമീറ്റർ പിരിയാപട്ടണയിലും 51.43 കിലോമീറ്റർ മൈസൂരുവിനും ബിളിക്കെരെക്കിടയിലുമാണ് വരുക.

