എം.സി ഖമറുദ്ദീനെതിരെ നേതാക്കൾക്കിടയിൽ ഭിന്ന സ്വരം ;
പാണക്കാട്ടെ യോഗം മാറ്റി ;
തീരുമാനം ഉച്ചയ്ക്ക് ശേഷം

മലപ്പുറം: ഫാഷൻ ഗോൾഡ് ജ്വല്ലറി ചെക്ക് വഞ്ചനാ കേസിൽ ആരോപണ വിധേയനായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീനെതിരെ മുസ്ലീം ലീഗില്‍ ഭിന്ന സ്വരം. ഖമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയ്‌ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി. ഖമറുദീനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് ശേഷം ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
നേതാക്കള്‍ക്ക് ആസൗകര്യം ഉള്ളതുകൊണ്ടാണ് രാവിലത്തെ യോഗം മാറ്റിയതെന്നാണ് മുസ്ലീം നേതാക്കള്‍ നല്‍കുന്ന വിശദീകരണം. എം.സി കമറുദീന് വേണ്ടി സമ്മര്‍ദ ഗ്രൂപ്പ് ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കാസര്‍കോട് നിന്ന് മലപ്പുറത്തെത്തി. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റാതെ മറ്റ് വഴികളില്ലായിരുന്നു. കമറുദീന് നിയമസഭാ തെരെഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

