എം. ശിവശങ്കറിനെ സർവീസില്‍ തിരിച്ചെടുക്കും; സസ്പെന്ഷന് പിന്‍വലിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻറെ സസ്പെൻഷൻ പിൻവലിച്ചു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തേത്തുടർന്നുള്ള വിവാദത്തിൽ 2019 ജൂലായ് 14-നാണ് എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശയെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. ഒരു വർഷവും അഞ്ച് മാസവും നീണ്ട സസ്പെൻഷൻ കാലത്തിന് ശേഷമാണ് ശിവശങ്കർ തിരിച്ച് സർവീസിലേക്ക് പ്രവേശിക്കുക. പുതിയ നിയമനം എന്തായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്. ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസാണ്.
ഈ കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്ന് തേടിയിരുന്നു. ഡിസംബർ 30-നകം വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെത്. എന്നാൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

