കോവിഡിന്റെ പേരിലും തട്ടിപ്പ്
വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് നിരവധി പേർ ഗൾഫിലേക്ക് കടന്നു ; കോവിഡ് പരിശോധനയിൽ തട്ടിപ്പെന്ന് ആക്ഷേപം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്ന ലാബുകള്‍ വ്യാപകമായ തട്ടിപ്പ് നടത്തുന്നതായി മലബാര്‍ െഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) പ്രസിഡന്‍റ് കെ.എം. ബഷീര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് നിരവധി പേര്‍ ഗള്‍ഫിലേക്ക് കടന്നതായി അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സാമ്ബ്ള്‍ പരിശോധിക്കാതെ വ്യാജ പരിശോധന ഫലം നല്‍കിയതായി പെരിന്തല്‍മണ്ണ തൂതയിലെ പൊയ്യക്കോടി വീട്ടില്‍ അബ്ദുല്‍ അസീസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ദുബൈയിലേക്ക് പോകാന്‍ ഈ മാസം 13ന് വളാഞ്ചേരിയിലെ ലാബില്‍ സ്രവം പരിശോധനക്കായി നല്‍കിയിരുന്നു. 14ന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇ-മെയിലിലൂടെ ലഭിക്കുകയും ചെയ്തു. എന്നാല്‍, 15ന് യാത്രക്കുള്ള ഒരുക്കത്തിനിടെ ആന്‍റിജന്‍ ടെസ്റ്റ് നടത്തണമെന്ന് ലാബില്‍നിന്ന് ആവശ്യപ്പെട്ടതായി അസീസ് പറഞ്ഞു. വളാഞ്ചേരി ലാബില്‍നിന്ന് ശേഖരിച്ച സ്രവ സാമ്ബ്ള്‍ കോഴിക്കോട്ടെ സ്വകാര്യ ലാബിലാണ് പരിശോധിച്ചത്. ലാബ് നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ അസെസ്‌മെന്‍റ് നമ്ബര്‍ വ്യാജമാണെന്ന് തെളിഞ്ഞു.
ഇതിനിടെ കോവിഡ് പോസിറ്റിവാണെന്ന് കോഴിക്കോട്ടെ ലാബ് വീണ്ടുമറിയിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയെന്നും അസീസ് പറഞ്ഞു. എന്നാല്‍, ഒറ്റപ്പാലത്തും കോഴിക്കോട്ടെ മറ്റൊരു ലാബിലും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റിവായി.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയതായി കെ.എം. ബഷീര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ എം.ഡി.എഫ് വൈസ് പ്രസിഡന്‍റ് ജോയ് ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് അബൂദബി, ഷെയ്ഖ് ഷാഹിദ് എന്നിവരും പങ്കെടുത്തു.