ബേക്കലിൽ കാൽനടയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു; അപകടത്തിൽപെട്ട കാറിൽ നിന്നു കഞ്ചാവ് കണ്ടെടുത്തു

ബേക്കൽ ∙ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബേക്കൽ മലാങ്കുന്ന് തല്ലാണിയിലെ കുട്ട്യനാണ് (61) കെഎസ്ടിപി റോഡിൽ തൃക്കണ്ണാട്ടുണ്ടായ അപകടത്തിൽ മരിച്ചത്. കുട്ട്യനെ ഇടിച്ചശേഷം നിയന്ത്രണം വിട്ട കാർ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര പരിസരത്തുള്ള കൊടുങ്ങല്ലൂരമ്മ ഭണ്ഡാരത്തിനു സമീപത്തെ തെരുവുവിളക്കിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.
കുട്ട്യനെ കാർ ഓടിച്ചിരുന്ന യുവാവ് തന്നെ മറ്റൊരു വാഹനത്തിൽ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഒരു സംഘമെത്തി അപകടത്തിൽപെട്ട കാറിൽനിന്നു പ്ലാസ്റ്റിക് കവറുകൾ എടുത്തു കൊണ്ട് പോയെന്ന് നാട്ടുകാർ ബേക്കൽ പൊലീസിനെ അറിയിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നു 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കാർ കസ്റ്റഡിലെടുത്തു. കാർ ഓടിച്ച ചെങ്കള സിറ്റിസൺ നഗറിലെ മുഹമ്മദ് സഹദിനെ (25) പൊലീസ് കസ്റ്റഡിലെടുത്തു. വാഹനാപകടമുണ്ടാക്കിയതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് കേസ്. പരേതനായ അമ്പു – കാരിച്ചി ദമ്പതികളുടെ മകനാണു കുട്ട്യൻ. ഭാര്യ: നളിനി. മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രതീഷ്, രാകേഷ്. സഹോദരങ്ങൾ: ലക്ഷ്മി, രാജൻ, അശോകൻ, നാരായണൻ (യുഎഇ).

