കാസർകോട് മെഡി. കോളജ് കെട്ടിടത്തിന്റെ നിർത്തിവച്ച പ്രവൃത്തി പുനരാരംഭിച്ചില്ല

ബദിയടുക്ക ∙ ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ നിർത്തിവച്ച പ്രവൃത്തി തുടങ്ങിയില്ല. മാർച്ചിലാണ് പണം ലഭിക്കാത്തതിനാൽ കരാറെടുത്ത കമ്പനി പ്രവൃത്തി നിർത്തിയത്. പ്രവൃത്തി നിർത്തിയതോടെ തൊഴിലാളികളും മടങ്ങിയിരുന്നു. പ്രവർത്തനം പൂർണതോതിൽ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വീണാ ജോർജ് ഈ മാസം 5ന് അറിയിച്ചത്.ഇന്നലെവരെയും ആശുപത്രി കെട്ടിടത്തിനകത്തെ പ്രവൃത്തി നടത്തുന്നതിനുള്ള നടപടികളൊന്നുമായിട്ടില്ല.ഇതിനു സമീപത്താണ് ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനം നടക്കുന്നത്.
മെഡിക്കൽ കോളജിന്റെ നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായാണ് മന്ത്രി അറിയിച്ചത്.മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിന്റെ സിവിൽ പ്രവൃത്തികൾ,ഫയർഫൈറ്റിങ്,ഇലക്ട്രിക്കൽ,ഫ്ളോറിങ് ജോലികൾ മുടങ്ങിയിരിക്കെയാണ് കോളജ് ഹോസ്റ്റലിന്റെ നിർമാണ പ്രവൃത്തി ഇപ്പോൾ തുടങ്ങിയിട്ടുള്ളത്.ആശുപത്രി കെട്ടിടത്തിന്റെ പുറത്തെ തേപ്പ് ജോലി കഴിഞ്ഞതിനു ശേഷം ബാക്കി പണികൾ പണം കിട്ടാത്തതിനാൽ നിർത്തിയാണ് കരാറെടുത്ത തുളസി അസോഷ്യേറ്റ്സ് തൊഴിലാളികളുമായി മടങ്ങിയത്.കിഫ്ബി മുഖേന 160.23 കോടി രൂപയുടെ ഭരണാനുമതിയായതായും കെട്ടിട നിർമാണത്തിനു ഇതുവരെ അനുവദിച്ച തുക കൂടാതെ കെട്ടിട നിർമാണത്തിനും ഫൈറ്റിങ് ജോലികൾക്കായി 51.87 രൂപ വേണമെന്നും മന്ത്രി പറഞ്ഞിരുന്നു.
ആശുപത്രി ബ്ലോക്കിന്റെ സിവിൽ പ്രവൃത്തികൾക്ക് ഫയർ ഫൈറ്റിങ് ജോലികൾക്ക് പണം ചെലവഴിക്കുമെന്ന് മന്ത്രി അറിയിച്ചത്.ഇതുവരെ നിർമാണ പ്രവർത്തനങ്ങൾക്ക് 45.62 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ 27.03 കോടി രൂപയുമാണ് അനുവദിച്ചത്.നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ പണിയാണ് നിർത്തിവച്ചിട്ടുള്ളത്. കഴിഞ്ഞ 18ന് മെഡിക്കൽ കോളജ് സ്ഥലം സന്ദർശിച്ച ആരോഗ്യ മന്ത്രി മെഡിക്കൽ കോളജ് ഉടൻ സജ്ജമാക്കുമെന്നാണ് പറഞ്ഞത്.2022 ജനുവരി 3ന് അക്കാദമിക് ബ്ലോക്കിൽ ഒപി തുടങ്ങിയിട്ടുണ്ട്.അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പൂർത്തിയായിട്ടുള്ളത്.

