KSDLIVENEWS

Real news for everyone

പാലാരിവട്ടം പാലം പൊളിക്കൽ തിങ്കളാഴ്ച തുടങ്ങും

SHARE THIS ON

കൊച്ചി: ഏറെ രാഷ്‌ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമായ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കല്‍ തിങ്കളാഴ്‌ച തുടങ്ങും. നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത് . ഗതാഗതത്തെ ബാധിക്കാത്തവിധം പാലം പൊളിച്ചുനീക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എട്ട് മാസംകൊണ്ട് പുതിയ പാലം നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാലനിര്‍മാണത്തിന്റെ മേല്‍നോട്ടചുമതല വഹിക്കുന്ന ഡിഎംആര്‍സി. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച്‌ ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ.ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇ.ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്ബ് നല്‍കിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച്‌ നിര്‍മ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്.

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസില്‍ അതിവേഗം തീര്‍പ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാന്‍ ഇ.ശ്രീധരന്‍ സന്നധത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!