വാക്സിൻ പരിശോധിച്ചില്ല, മരണം പഠിച്ചില്ല; തെരുവുനായ ആക്രമണം കൂടിയിട്ടും പേവിഷബാധയിൽ മെല്ലെപ്പോക്ക്

കോട്ടയം: തെരുവുനായ ആക്രമണം കൂടിയിട്ടും പ്രതിരോധനടപടികളിൽ മെല്ലെപ്പോക്ക്. പേവിഷബാധയേറ്റ് ഇൗവർഷം മരിച്ചവരിൽ നാലുപേർ വാക്സിനെടുത്തവരായിരുന്നു. ഒരാൾ വാക്സിനേഷൻ ഭാഗികമായി നടത്തിയ ആളും.
വാക്സിൻ പ്രവർത്തിച്ചുതുടങ്ങുംമുമ്പ് വൈറസ് തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്ന് മാത്രമാണ് പ്രാഥമികനിഗമനം. വിദഗ്ധസമിതിയുടെ പഠനം എവിടെയുമെത്തിയിട്ടില്ല. വാക്സിന്റെയോ വാക്സിനേഷൻ രീതിയുടെയോ നിലവാരം പരിശോധിച്ചിട്ടില്ല. വകുപ്പുകൾ സംയുക്ത തെരുവുനായ നിയന്ത്രണപരിപാടി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
ഹിമാചൽ പ്രദേശിലെ കസൗളിയിലെ സെൻട്രൽ ഡ്രഗ് ലാബിലാണ് വാക്സിൻ പരിശോധിക്കേണ്ടത്. കൃത്യമായ ഊഷ്മാവിൽ വേണം അത് അവിടേക്കയയ്ക്കാൻ. വാക്സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജുകൾ നിലവാരമുള്ളതാണോ എന്നതും നോക്കണം. മൂന്നുമുതൽ എട്ടുഡിഗ്രിവരെ സെൽഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടത്. വൈദ്യുതി മുടങ്ങിയാൽ മരുന്ന് കേടാകും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പരിശോധനയ്ക്ക് യാതൊരു അഭ്യർഥനയും സർക്കാരിന് നൽകിയിട്ടില്ല.

