DNA പരിശോധന നടത്താനുള്ള നീക്കത്തോടെ കള്ളം പൊളിഞ്ഞു; കുട്ടി തന്റേതെന്ന് യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താൻ തന്നെയെന്ന് ഒടുവിൽ യുവതിയുടെ കുറ്റസമ്മതം. രണ്ടുദിവസമായി ആശുപത്രി അധികൃതരുൾപ്പെടെയുള്ളവർ ആവർത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു യുവതി. പോലീസ് ഡി.എൻ.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു മനംമാറ്റം.
തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എൻ.എ. പരിശോധനയ്ക്കായി രക്തസാംപിളുകൾ ശേഖരിക്കാൻ പോലീസ് നടപടിയെടുത്തിരുന്നു. ഈ സമയത്താണ് കുഞ്ഞ് തന്റേതാണെന്നു യുവതി പോലീസിനോടു പറഞ്ഞത്. ലേബർ റൂമിലുള്ള യുവതിയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും. ഇതിനുശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.
Ads by
ADVERTISEMENT
വെള്ളിയാഴ്ചയാണ് തുമ്പോളി വികസനം ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു നവജാതശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. യുവതി താമസിച്ചിരുന്ന വീടിനോടുചേർന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരുമണിക്കൂർമുമ്പ് രക്തസ്രാവത്തിനു ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തി. ഇതോടെയാണ് സംശയമുയർന്നത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ, രണ്ടരക്കിലോയുള്ള സ്റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടർമാർ വിശ്വസിച്ചില്ല. അവരും നിലപാടിൽ ഉറച്ചുനിന്നു.
ഇതിനിടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്നു പോലീസിനോടാവശ്യപ്പെട്ടു. ഇതോടെയാണ് പോലീസ് അന്വേഷണവും ഊർജിതമായത്. ആലപ്പുഴ നോർത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാൻ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
കുഞ്ഞിനെ ശിശുപരിചരണകേന്ദ്രത്തിലാക്കും; യുവതിക്കു നൽകില്ല
: അമ്മ താൻ തന്നെയെന്നു യുവതി സമ്മതിച്ചെങ്കിലും കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിനെ കിട്ടണമെങ്കിൽ ഒരുപാട് കടമ്പകടക്കേണ്ടിവരും. നിലവിൽ യുവതി കുറ്റക്കാരിയാണ്. അതിനാൽ നിയമനടപടി നേരിടേണ്ടിവരും. കോടതിയായിരിക്കും കുട്ടിയെ അമ്മയോടൊപ്പം വിടണോ വേണ്ടയോ എന്നു തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നു.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമ്പോൾ ശിശുക്ഷേമസമിതി ആശുപത്രിയിൽനിന്ന് ഏറ്റെടുക്കും. ശിശുപരിചരണകേന്ദ്രത്തിലായിരിക്കും കുഞ്ഞുവളരുക

