ട്രെയിനിന് കല്ലേറ്; വലിയ ശബ്ദവും ചോരയും, ഞെട്ടല്‍ മാറാതെ രാത്രി മുഴുവൻ പേടിയോടെ കീർത്തന

കണ്ണൂര്‍: കല്ലേറും ശബ്ദവും ഒപ്പം തലയില്‍നിന്ന് ചോരയും. കോച്ചിനുള്ളിലെ ഈ കാഴ്ച വീട്ടിലെത്തുംവരെ പേടിപ്പിച്ചതായി കോട്ടയം മീനടത്തെ കീര്‍ത്തനയും കുടുംബവും ‘മാതൃഭൂമി’യോട് പറഞ്ഞു. പാമ്പാടി ബി.എം. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് തീവണ്ടിയില്‍ കല്ലേറിനിരയായ കീര്‍ത്തന. തിങ്കളാഴ്ച സ്‌കൂളില്‍ പോയില്ലെന്ന് അമ്മ രഞ്ജിനി പറഞ്ഞു.
തലയില്‍ രണ്ട് തുന്നല്‍ വേണ്ടിവന്നു. ക്ലിപ്പിട്ടു. തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും മലബാര്‍ എക്‌സ്പ്രസില്‍ കയറ്റിവിടാനും റെയില്‍വേ അധികൃതര്‍ സഹായിച്ചു. കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. മംഗളൂരുവില്‍നിന്നാണ് കയറിയത്. കീര്‍ത്തനയുടെ സഹോദരി തീര്‍ഥ രാജേഷ്, മാതാപിതാക്കളായ എസ്.രാജേഷ്, എസ്.രഞ്ജിനി, അമ്മമ്മ വിജയകുമാരി എന്നിവര്‍ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസില്‍ എസ് 10 കോച്ചിലായിരുന്നു. കണ്ണൂര്‍ സൗത്തിനും എടക്കാടിനും ഇടയിലാണ് വലിയ ശബ്ദം കോച്ചിലുണ്ടായത്.

