ഇടിച്ചിട്ട കാർ 12 കിലോമീറ്റർ വലിച്ചിഴച്ചു; ഡൽഹിയിൽ യുവതിക്ക് ദാരുണാന്ത്യം; മറ്റൊരു നിർഭയ എന്ന് ആരോപണം

ന്യൂഡൽഹി ∙ പുതുവത്സര രാവിൽ മദ്യലഹരിയിൽ യുവാക്കളുടെ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് മരണത്തിലേക്കു വലിച്ചിഴച്ചത് 12 കിലോമീറ്റർ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അമൻ വിഹാർ സ്വദേശി അഞ്ജലി സിങ് (20) ആണ് ജോലി കഴിഞ്ഞു മടങ്ങവേ ദാരുണമായി മരിച്ചത്.
പിടിയിലായ 5 പ്രതികളെയും 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു ‘നിർഭയ’ എന്നുവരെ ആരോപണം ഉയർന്ന സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും പീഡനാരോപണം പരിശോധിക്കുമെന്നും ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം സ്പെഷൽ പൊലീസ് കമ്മിഷണർ ശാലിനി സിങ്ങിനെ അന്വേഷണച്ചുമതല ഏൽപിച്ചു.

