സന്ദീപ് ഇരുന്നത് ശാന്തനായി; അക്രമം ബന്ധു അടുത്തെത്തിയപ്പോൾ, പിന്നെ ഡോക്ടറെ കുത്തി

കൊല്ലം∙ പ്രതിയായ എസ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനല്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ടുതന്നെ ഇയാളെ വിലങ്ങ് ധരിപ്പിച്ചിരുന്നില്ല. സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിങ് മുറിയിൽനിന്ന് പൊലീസുകാർ പുറത്തിറങ്ങി. അടിപിടിക്കേസിൽ പ്രതിയായല്ല, പരുക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ സന്ദീപിന്റെ ബന്ധു ബിനു അടുത്തെത്തിയതോടെ സന്ദീപ് അക്രമാസക്തനാകുകയായിരുന്നു. ആദ്യം ബന്ധുവിനു നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ബന്ധുവിനെ ചവിട്ടിവീഴ്ത്തി. തുടർന്ന് ഡോക്ടർക്കുനേരെയും മറ്റുള്ളവർക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്. ആറു കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കിന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്തു.

