KSDLIVENEWS

Real news for everyone

പുതിയ കലകടർക്ക് ഊഷമള വരവേല്പ്; കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ ചുമതലയേറ്റു

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ 25-ാമത് കലക്ടറായി ഇന്‍ബശേഖര്‍ കാളിമുത്തു ഇന്ന് രാവിലെ ചുമതലയേറ്റു. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ്. കലക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് പുതിയ കലക്ടറെ വരവേറ്റു. സബ് കലക്ടര്‍ സൂഫിയാന്‍ അഹ്‌മദ് അടക്കമുള്ള ജില്ലയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ സഹകരണം തേടിയ ഇന്‍ബശേഖര്‍, ജനാധിപത്യ രീതിയില്‍ ജനങ്ങളെ നന്നായി സേവിക്കുന്നതിന് തന്നോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് ഒരു പ്രശ്‌നവും ഇല്ലാതെ സര്‍ക്കാരില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറോടൊപ്പം മാതാപിതാക്കളായ കാളിമുത്തു, ഭൂപതി, ഒഫ്താല്‍മോളജിസ്റ്റ് കൂടിയായ ഭാര്യ ഡോ. നന്ദിനി നന്ദന്‍, മകള്‍ ആദിയ എന്നിവരും ഉണ്ടായിരുന്നു. നേരത്തെ കോഴിക്കോട് അസി. കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇന്‍ബശേഖര്‍ കാളിമുത്തു കാസര്‍കോട്ടാണ് ആദ്യമായി ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. 1988 മെയ് നാലിന് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയിലാണ് ജനനം. പത്താംതരം വരെ ചേരമ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചു. ഗൂഡല്ലൂരിലുള്ള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്താം ക്ലാസിലും പ്ലസ് ടുവിലും സ്‌കൂളിലെ ടോപ്പറായിരുന്നു. മുഖ്യമന്ത്രിയുടെ ബ്രൈറ്റ് സ്റ്റുഡന്റ് അവാര്‍ഡ് ജേതാവാണ്. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദം പൂര്‍ത്തിയാക്കി. ഹൈദരാബാദിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. 2013 മുതല്‍ 2015 വരെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റായി ജോലി ചെയ്തു. 2015ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി, 2016ല്‍ കോഴിക്കോട് അസി. കലക്ടറായി നിയമിതനായി. നീലഗിരി ജില്ലയില്‍ നിന്നുള്ള ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇന്‍ബശേഖര്‍ കാളിമുത്തു. 2011ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പാസായ അദ്ദേഹം ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എസ്.ടി വകുപ്പില്‍ ജോയിന്റ് കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന്‍ എന്ന നിലയില്‍, എനിവേര്‍ രജിസ്ട്രേഷന്‍, കംപ്ലീറ്റ് ഇ-സ്റ്റാമ്പിംഗ്, ഓണ്‍ലൈന്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തുടങ്ങിയ പൗരസൗഹൃദ പരിഷ്‌കാരങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്‍ബശേഖറിന്റെ പൂര്‍വ്വീകര്‍ തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നിന്നുള്ളവരാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, തോട്ടം തൊഴിലാളികളായി ജോലി ചെയ്യാന്‍ അവരെ അന്നത്തെ സിലോണിലേക്ക് കൊണ്ടുപോയി. സിലോണിന്റെ സ്വാതന്ത്ര്യത്തിനുശേഷം, 1964ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി-ബണ്ഡാരനായകെ കരാറില്‍, അദ്ദേഹത്തിന്റെ മാതാപിതാക്കളെ അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പ്രസംഗം, ക്വിസ് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടി, മികച്ച അക്കാദമിക് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!