KSDLIVENEWS

Real news for everyone

മനമിടറുന്ന മടക്കയാത്ര, മനുഷ്യ സാഗരം സാക്ഷി; അവസാനമായി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിൽ

SHARE THIS ON

കോട്ടയം : മനുഷ്യ സാഗരം സാക്ഷി. തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു. തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്. കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ  പൊതുദർശനവും ഉണ്ടാകും. 

കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. നിലവിലെ തീരുമാനമനുസരിച്ച് രാത്രി ഏഴരയ്ക്ക് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ  ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തും.  

ജീവൽ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്ന നേതാവിനെ നാളെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിന് ഉമ്മൻചാണ്ടിയുടെ ജീവിതം സാക്ഷിയാണ്. അന്ത്യനിദ്രയ്ക്കായി പിറന്ന മണ്ണിലേക്ക് എത്തിയ ജനകീയ നേതാവിന് ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ജനമഹാസാഗരം നൽകുന്നത്. കോട്ടയം തിരുനക്കരയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരത്തെ പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിലുടനീളംആയിരക്കണക്കിന് സാധാരണക്കാരാണ് ഉമ്മൻചാണ്ടിക്ക് അകമ്പടിയായത്. ജീവിതത്തിൽ ഏതൊക്കെയോ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ കരുതലും
സ്നേഹവും തിരിച്ചറിയാനായ പച്ച മനുഷ്യരായിരുന്നു അവരോരോരുത്തരും.

അറിഞ്ഞതൊന്നുമല്ല ഉമ്മൻ‌ചാണ്ടിയെന്ന് അനുഭവിപ്പിച്ചാണ് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം ഓർമയാകുന്നത്. കർമമണ്ഡലത്തിൽ നിന്ന് ജന്മദേശത്തേക്കുള്ള വിലാപയാത്ര ജനസമ്പർക്കം കൊണ്ട് മറ്റൊരു ചരിത്രമായി മാറി. ഒരു കയ്യൊപ്പ് കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ ആയിരങ്ങൾ, ഒന്നിച്ചുവന്ന് ഉമ്മൻ‌ചാണ്ടിയെ സ്നേഹം കൊണ്ട് കുരുക്കികളഞ്ഞു.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് തുടങ്ങിയ യാത്ര 28 മണിക്കൂർ പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെ, തോരാതെ കണ്ണീർവീണ എംസി റോഡിലൂടെ, ചെങ്ങന്നൂരിലേയും ചങ്ങനാശ്ശേരിയിലെയും ആൾക്കടൽ കടന്ന്, ഒരു പകലും രാത്രിയും പിന്നിട്ട് തിരുനക്കര എത്തിയപ്പോഴെക്കും ചരിത്രമായി. ജനം ഇരമ്പിയിട്ടും ആൾക്കൂട്ടത്തിന്റെ രാജാവിന് അനക്കമില്ല. കോട്ടയത്തോട് അടുക്കുംതോറും സ്നേഹക്കോട്ടകൾ പലതും കണ്ടു. പുതുപ്പള്ളി എത്തുമ്പോഴേക്കും പല മനസുകളും വിങ്ങിപ്പൊട്ടി. ജനസാഗരത്തിന് നടുവിൽ നിൽക്കുമ്പോഴും ഞങ്ങൾ അനാഥരായെന്ന് പദം പറഞ്ഞവരാണേറയും. ഇനി കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം.  

 



 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!