KSDLIVENEWS

Real news for everyone

റാന്നിയിലെ ജാതി അധിക്ഷേപ കേസ്: ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ തലതിരിഞ്ഞതെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യൂഡല്‍ഹി: റാന്നിയിലെ ജാതി അധിക്ഷേപ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന ഹൈക്കോടതിയുടെ നിലപാടിനെതിരെ സുപ്രീം കോടതി നിരീക്ഷണം. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ തലതിരിഞ്ഞതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ പരാതിക്കാരായ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന റാന്നി മന്ദമരുതി വട്ടാര്‍ക്കയത്തെ പഞ്ചായത്ത് പൊതുകിണര്‍ ഇടിച്ചു നിരത്തിയ കേസിലെ ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ രണ്ട് ആഴ്ചത്തെ സമയം കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. കീഴടങ്ങിയാല്‍ ഉടന്‍ ബൈജു സെബാസ്റ്റ്യനെ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും ബൈജുവിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി ഉടന്‍ പരിഗണിക്കണെമന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വി.ആര്‍. മോഹനന്‍ ഉള്‍പ്പടെയുള്ള വ്യക്തികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പട്ടിക ജാതി പീഡനം തടയല്‍ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുള്ള കേസിലെ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാതെ കോടതിയില്‍ ഹാജരാക്കി ജാമ്യഹര്‍ജി നല്‍കാന്‍ അനുവദിക്കുന്ന ഉത്തരവ് തെറ്റാണെന്ന് മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് വാദിച്ചു. പട്ടിക ജാതി പീഡനം തടയല്‍ നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ല. എന്നിട്ടും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിച്ചെന്ന് അഭിലാഷ് ആരോപിച്ചു. 2021-ലെ കേസിൽ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് പ്രതികളുടെ സ്വാധീനത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദത്തോട് യോജിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് തലത്തിരിഞ്ഞതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, കീഴടങ്ങാന്‍ പ്രതിക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി. ഈ കേസിലെ ചില പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തിരിച്ചുവിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!