ജെഡിഎസ് എൻഡിഎയിൽ ചേരില്ല’, കേരളത്തിലും തമിഴ്നാട്ടിലും നിരവധി പേർ പാർട്ടി വിട്ടെന്ന് കർണാടക അധ്യക്ഷൻ സി.എം ഇബ്രാഹിം

ബെംഗളൂരു∙ ജെഡിഎസ് എൻഡിഎയിൽ ചേരില്ലെന്നു പാർട്ടിയുടെ കർണാടക യൂണിറ്റ് പ്രസിഡന്റ് സി.എം.ഇബ്രാഹിം. ജെഡിഎസ്–എൻഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയാണു സി.എം.ഇബ്രാഹിമിന്റെ പ്രസ്താവന. പാർട്ടിയിൽ പിളർപ്പുണ്ടായേക്കുമെന്ന സൂചന നൽകുന്നതാണു ഇബ്രാഹിമിന്റെ പ്രതികരണം. മതേതരമായി നിലകൊളളുന്നതിനാൽ ജെഡിഎസിലെ തന്റെ വിഭാഗമാണു ഒറിജിനലെന്നും താൻ സംസ്ഥാന അധ്യക്ഷനായതിനാൽ കർണാടകയിലെ ജെഡിഎസിന്റെ കാര്യത്തിൽ തനിക്കു തീരുമാനം എടുക്കാൻ കഴിയുമെന്നും ഇബ്രാഹിം പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണു ഇതിനോടകം പാർട്ടി വിട്ടതെന്നും പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയോട് ഇബ്രാഹിം അഭ്യർഥിച്ചു. ‘‘എൻഡിഎയ്ക്കൊപ്പം ചേരില്ലെന്നതാണു ഞങ്ങളുടെ ആദ്യത്തെ തീരുമാനം. രണ്ടാമത്തെ തീരുമാനം ദേവെഗൗഡയോടുള്ള അപേക്ഷയാണ്. എൻഡിഎയുമായുള്ള സഖ്യത്തിനു ദേവെഗൗഡ അനുമതി കൊടുക്കരുതെന്നാണ് അപേക്ഷ’’. എൻഡിഎയുമായി ചേർന്നതോടെ കേരളത്തിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരവധി പേരാണു പാർട്ടി വിട്ടതെന്നും ഇബ്രാഹിം പറഞ്ഞു. കോർ കമ്മിറ്റി രൂപീകരിച്ച് ദേവെഗൗഡയെ കാണുമെന്നും വിഷയത്തിലെ ഞങ്ങളുടെ തീരുമാനം അറിയിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.

