സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു’: ഗാസയിലെ ഹോസ്പിററ്റലിൽ കൊല്ലപ്പെട്ടവരെ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗാസയിലെ അൽഅഹ്ലി ആശുപത്രിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഗാസയിലെ അൽഅഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഞെട്ടലുണ്ടായി. ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂർവം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം’’– എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഗാസാസിറ്റിയിലെ അൽഅഹ്ലി അറബ് ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ 500 ഓളം പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു.

