സോണിയാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരായ ആദായനികുതി പരിശോധന നിര്‍ത്തിവെക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ആം ആദ്മി പാര്‍ട്ടി, വിവിധ സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പിന്റെ പരിശോധന തത്കാലം നിര്‍ത്തിവെക്കാൻ സുപ്രീംകോടതി.പരിശോധന തങ്ങളുടെ സെൻട്രല്‍ സര്‍ക്കിളിലേക്ക് മാറ്റിയ ആദായനികുതിവകുപ്പധികൃതരുടെ നടപടി ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ നവംബര്‍ ഏഴിലേക്ക് മാറ്റുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വാക്കാല്‍ ആവശ്യപ്പെട്ടത്. ഇനി കേസ് പരിഗണിക്കുംവരെ തിടുക്കപ്പെട്ട് നടപടികള്‍ വേണ്ടെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവയുടെ 2018-19 വര്‍ഷത്തെ നികുതി അസസ്മെന്റുകളും സെൻട്രല്‍ സര്‍ക്കിളിലേക്ക് മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രാൻസ്ഫര്‍ ഉത്തരവാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്. ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

