നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു.
ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറുമാസം കൂടി സമയം നീട്ടി നൽകി. ഇത് അവസാന അവസരമാണെന്നും ഇനിയൊരു അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അഗീകരിച്ചാണ് സുപ്രീം കോടതി തീരുമാനം.
കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ കോവിഡും ലോക്ക്ഡൗണും കാരണം വിചാരണ നടപടി നീണ്ടു പോയിരുന്നു. ഇത് രണ്ടാം തവണയാണ് വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി നൽകുന്നത്.
കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ഓഗസ്റ്റ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികൾ ഫെബ്രുവരി ആദ്യ വാരം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പ്രോസിക്യൂട്ടർ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം.വർഗീസ് സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു