ഗോള്‍ മഴയില്‍ മുങ്ങിയ ഐ.എസ്.എല്‍ മത്സരം; അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കി ഒഡിഷ
ബാംബോലിം: ഐ.എസ്.എല്ലിൽ ഗോൾ മഴ പെയ്ത ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡിഷ എഫ്.സി. 11 ഗോളുകൾ പിറന്ന് റെക്കോഡിട്ട മത്സരത്തിൽ അഞ്ചിനെതിരേ ആറു ഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. ഈ സീസണിലെ ഇരു ടീമുകളുടെയും അവസാന മത്സരമായിരുന്നു ഇത്.
24-ാം മിനിറ്റിൽ പിൽകിങ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 33-ാം മിനിറ്റിൽ ലാൽറെസുവാലയിലൂടെ ഒഡിഷ ഒപ്പമെത്തി. വരാനിരിക്കുന്ന ഗോൾ മഴയുടെ തുടക്കം മാത്രമായിരുന്നു അത്.
37-ാം മിനിറ്റിൽ ഒഡിഷ ഗോളി സെൽഫ് ഗോളിൽ വീണ്ടും ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ആദ്യ പകുതി ഈസ്റ്റ് ബംഗാളിന്റെ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നാലു മിനിറ്റുകൾക്കുള്ളിൽ തന്നെ പോൾ രാംഫാങ്സുവയിലൂടെ ഒഡിഷ ഒപ്പമെത്തി. വെറും രണ്ടു മിനിറ്റുകൾക്കുള്ളിൽ ജെറിയിലൂടെ ഒഡിഷ മുന്നിൽ കയറി.
60-ാം മിനിറ്റിൽ ആരോൺ ജോഷ്വയിലൂടെ മൂന്നാം ഗോൾ നേടിയ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി.
66-ാം മിനിറ്റിൽ പോൾ രാംഫാങ്സുവയുടെ രണ്ടാം ഗോളിൽ ഒഡിഷ വീണ്ടും മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റിൽ തന്നെ ജെറി ഒഡിഷയുടെ അഞ്ചാം ഗോളും നേടി. 69-ാം മിനിറ്റിൽ ഡിയഗോ മൗറീസിയോ ഒഡിഷയുടെ ഗോൾ പട്ടിക തികച്ചു.
ഇതോടെ ഈസ്റ്റ് ബംഗാൾ മത്സരം കൈവിട്ടെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ 74-ാം മിനിറ്റിൽ ജെജെയിലൂടെ ഈസ്റ്റ് ബംഗാൾ നാലാം ഗോൾ കണ്ടെത്തി. തുടർന്നും ആക്രമണം നടത്തിയ കൊൽക്കത്ത വമ്പന്മാർ ഇൻജുറി ടൈമിൽ ആരോൺ ജോഷ്വയിലൂടെ അഞ്ചാം ഗോളു കണ്ടെത്തി. പക്ഷേ പിന്നീട് ഒരു ഗോൾകൂടി നേടാനുള്ള സമയം ഈസ്റ്റ് ബംഗാളിന് മുന്നിൽ ഉണ്ടായിരുന്നില്ല.
ജയിച്ചെങ്കിലും അവസാന സ്ഥാനക്കാരായാണ് ഒഡിഷ സീസൺ അവസാനിപ്പിച്ചത്. തങ്ങളുടെ ഐ.എസ്.എൽ കന്നി സീസണിൽ ഈസ്റ്റ് ബംഗാളിന് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.