പ്രതിഷേധങ്ങൾ മറി കടന്ന് ജെഇഇ പരീക്ഷയ്ക്ക് തുടക്കം ;
കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് 660 കേന്ദ്രങ്ങളിലായി ഈ മാസം ആറ് വരെ പരീക്ഷ നടക്കും

ന്യൂഡെല്‍ഹി: ( 01.09.2020) പ്രതിഷേധങ്ങള്‍ വക വെക്കാതെ ഐഐടി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ക്ക് തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 660 കേന്ദ്രങ്ങളില്‍ ഈ മാസം ആറ് വരെ പരീക്ഷ നടക്കും. കേരളത്തിലുള്‍പ്പെടെ രാജ്യത്തെ ആകെ പരീക്ഷാകേന്ദ്രങ്ങളാണ് 660. ഏഴ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങളോടെ പരീക്ഷ നടത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബര്‍ 13 നും നടത്തും. പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്നത്. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹര്‍ജി എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് പരീക്ഷകള്‍ക്ക് തുടക്കമാവുന്നത്.
അതേസമയം വിദ്യാര്‍ത്ഥികളുടെ കരിയര്‍ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) മെഡിക്കല്‍ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.