എയ്‌റോഡ്രോം ലൈസൻസ് ലഭിച്ചു: നവിമുംബൈ വിമാനത്താവളം ഒക്ടോബർ ഏഴിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ആദ്യം ആരംഭിക്കുക 10 ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസ്

നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടർജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയ്‌റോഡ്രോം ലൈസൻസ് ലഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് നിർണായകമായ ലൈസൻസ് ലഭിച്ചതോടെ സ്ഥിരമായി വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള അനുമതിയായി. കൈമാറ്റംചെയ്യാൻ പാടില്ല എന്ന നിബന്ധനയോടെയാണ് ലൈസൻസ് നൽകിയിരിക്കുന്നത്.
ഒക്ടോബർ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനംചെയ്യും. ആദ്യവിമാനം ഒക്ടോബർ ഏട്ടിന് സർവീസ് ആരംഭിക്കും.
ഇൻഡിഗോ, ആകാശ, എയർ ഇന്ത്യ എക്സപ്രസ് തുടങ്ങിയ വിമാനക്കമ്പനികൾ നവിമുംബൈ വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങാനുള്ള പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ മണിക്കൂറിൽ പതിനഞ്ച് സർവീസുകൾ ഇവിടെനിന്നുണ്ടാകും.
ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടും. അടുത്തമാസത്തോടെ അന്താരാഷ്ട്രസർവീസുകൾ ആരംഭിക്കും. പത്ത് ഇന്ത്യൻനഗരങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യം ആരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും.

