KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പ്, നടന്നത് 1100 കോടിയുടെ ഇടപാട്: വി.ഡി സതീശൻ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ജിഎസ്ടി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണക്കാരുടെ പേരിൽ ജിഎസ്ടി രജിസ്റ്റർ ചെയ്തത് ഒരു സംഘം നടത്തിയത് 1100 കോടിയുടെ ഇടപാടാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജിഎസ്ടിയുടെ പേരിൽ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് കോടികളുടെ ജിഎസ്ടി ഇടപാട് സംബന്ധിച്ച ആരോപണം. വ്യാജ അക്കൗണ്ടുകളിലായി 1100 കോടിയുടെ ഇടപാടുകളാണ് ഒരു സംഘം മാത്രം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

സാധാരണക്കാരുടെ പേരിൽ അവർ അറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്താണ് തട്ടിപ്പ്. ഈ ഇനത്തിൽ 200 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന്നുണ്ടായത്. പൂനൈ ജിഎസ്ടി വിജിലൻസ് ആണ് തട്ടിപ്പ് കണ്ടെത്തി സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കിയതിനപ്പുറം ഇതിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

സമാനമായ 100ലധികം വ്യാജ രജിസ്ട്രേഷനുകൾ ഇപ്പോഴും സജീവമാണ്. ജിഎസ്ടി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ട്. തട്ടിപ്പിൽ സിബിഐ അന്വേഷണം വേണം. തട്ടിപ്പിൽ ഇരകൾ ആയവരെ വിവരം അറിയിക്കുകയും സർക്കാറിന് നഷ്ടമായ 200 കോടി തിരിച്ചുപിടിക്കാൻ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!