ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ കോവാക്‌സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ നൽകി. വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനുളള ശുപാർശയാണ് നൽകിയത്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി (എസ്.ഇ. സി.)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്(ഡി.സി. ജി.ഐ.) ശുപാർശ നൽകിയത്. ഡി.സി. ജി.ഐ. അനുമതി ലഭിച്ചാൽ വാക്സിൻ വിതരണം തുടങ്ങാനാകും.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വർഷം 300 മില്യൺ വാക്സിൻ ഡോസുകൾ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ആദ്യ 100 മില്യൺ ഇന്ത്യയിൽ തന്നെ വിതരണം ചെയ്യും. കോവഡ് വാക്സിൻ വികസനത്തിനായി 60- 70 മില്യൺ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്ന വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വികസിപ്പിച്ചത്. കോവിഷീൽഡിന്റെ അഞ്ചുകോടി ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്

