KSDLIVENEWS

Real news for everyone

എസ് ജയചന്ദ്രന്‍നായരുടെ വിയോഗം പത്ര- സാഹിത്യലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി

SHARE THIS ON

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എസ് ജയചന്ദ്രന്‍ നായര്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതം.

സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിന്‍ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു എസ് ജയചന്ദ്രന്‍ നായരെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു ജയചന്ദ്രൻ നായരുടെ അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!