പ്രധാനമന്ത്രിയുടെ വിദേശയാത്ര ഇന്നുമുതൽ; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും, വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്രസന്ദർശനംകൂടിയാണിത്. ജൂലായ് ഒൻപതുവരെ നീളുന്ന യാത്രയിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജൻറീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഘാനയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. മൂന്ന്, നാല് തീയതികളിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെത്തും. 26 വർഷത്തിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനമാണിത്. പിന്നീട് അർജന്റീന സന്ദർശിക്കും. അഞ്ചുമുതൽ എട്ടുവരെയാണ് ബ്രസീൽ സന്ദർശനം. റിയോ ഡി ജനൈറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.
മോദിയുടെ വിദേശസന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പതിവുയാത്രയ്ക്ക് പ്രധാനമന്ത്രി അഞ്ചുരാജ്യങ്ങളിൽ പര്യടനത്തിന് പോവുകയാണെന്നും മണിപ്പുർ അടക്കം രാജ്യത്തെ ഇളക്കിമറിക്കുന്ന വിഷയങ്ങളിൽനിന്ന് അദ്ദേഹം ഒളിച്ചോടുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.