2000 രൂപ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി; 6,099 കോടി രൂപ പ്രചാരത്തിൽ: റിസർവ് ബാങ്ക്

മുംബൈ: 2000 രൂപയുടെ 6,099 കോടി രൂപ പ്രചാരത്തിലുണ്ടെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2,000 രൂപ നോട്ടുകളിൽ 98.29 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. 2000 രൂപ നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2025 ജൂൺ 30 ന് വ്യാപാരം അവസാനിച്ചപ്പോൾ 6,099 കോടി രൂപയായി കുറഞ്ഞു. 2000 രൂപ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമായി തുടരുകയാണ്. രാജ്യത്തുടനീളമുള്ള 19 ആർബിഐ ശാഖകളിൽ ആളുകൾക്ക് 2,000 രൂപ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും കഴിയും.
2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്‌റ്റംബർ 30-നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചു. എന്നാൽ ഒക്‌ടോബർ 9 മുതൽ, ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്.