ജില്ലാ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ തുടങ്ങി

കാസർഗോഡ്:സൈബർ മേഖലയിൽ വർധിക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സ്റ്റേഷൻ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനോട് ചേർന്ന് നിലവിലുള്ള സൈബർ സെല്ലാണ് സ്റ്റേഷനായി ഉയർത്തിയത്. 2008 ആഗസ്ത് മുതൽ സൈബർ സെൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ സൈബർ മേഖലയിലെ പരാതികൾ പൊലീസ് സ്റ്റേഷനിലോ ജില്ല പൊലീസ് മേധാവി മുഖേനയോ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഒരുമാസം ശരാശരി 70 ഓളം സൈബർ കുറ്റകൃത്യം, മൊബൈൽ ദുരുപയോഗം, ബാങ്കിങ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയ പരാതികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇനി പരാതികൾ നേരിട്ട് സ്റ്റേഷനിൽ സ്വീകരിക്കും. വിദ്യാനഗർ ഇൻസ്പെക്ടർക്കാണ് ചുമതല.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഹെഡ്ക്വാട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദർവേശ് സാഹബ്, ഹെഡ്ക്വാട്ടേഴ്സ് ഐജി പി വിജയൻ, ജില്ലാ പൊലീസ് മേധാവി ഡോ. ഡി ശിൽപ, അഡീഷണൽ എസ്പി സേവ്യർ സെബാസ്റ്റ്യൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് എന്നിവർ പങ്കെടുത്തു.

