കുഞ്ഞിനെ ഉപേക്ഷിച്ചത് അനിത; ബേക്കറിയില്‍ കയറി ടി.വി കണ്ടു, കുട്ടിയെ കിട്ടിയെന്ന വാർത്ത കണ്ട് മടങ്ങി
![](https://ksdlivenews.com/wp-content/uploads/2023/12/image_editor_output_image1152418117-1701505113039-818x1024.jpg)
കൊല്ലം: തട്ടിയെടുക്കപ്പെട്ട കുട്ടിയുമായി കൊല്ലത്ത് ലിങ്ക് റോഡില്‍നിന്ന് ആശ്രാമം മൈതാനത്ത് ഓട്ടോയില്‍ വന്നിറങ്ങിയത് പ്ദമകുമാറിന്റെ ഭാര്യയെന്ന് പോലീസ്.
പദ്മകുമാറും ഭാര്യ അനിതയുമാണ് നഗരമധ്യമായ ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയുമായെത്തിയത്. ലിങ്ക് റോഡില്‍ ഇവരെ ഇറക്കിയശേഷം പദ്മകുമാര്‍ കാറോടിച്ച് ആശ്രാമം മൈതാനത്തെ ജ്യൂസ് കടയ്ക്കുസമീപം കാത്തുനിന്നു. ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ ആശ്രാമം മൈതാനത്തേക്ക് കുഞ്ഞുമായെത്തിയശേഷം അവിടെ ഇരുത്തി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഓട്ടോയില്‍ പദ്മകുമാര്‍ കാത്തുനിന്ന ജ്യൂസ് കടയ്ക്കു മുന്നിലെത്തി ഇവര്‍ കാറില്‍ ബിഷപ്പ് ജെറോം നഗറിലെ ബേക്കറിയില്‍ കയറി. ബേക്കറിയിലെ ടി.വി.യില്‍ വാര്‍ത്ത കണ്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വാര്‍ത്തയും കണ്ടിട്ടാണ് ബേക്കറിയില്‍നിന്നു മടങ്ങിയത്. പിടിക്കപ്പെടുമെന്നറിഞ്ഞതോടെ കുട്ടിയെ സുരക്ഷിതമായി എത്തിക്കണമെന്നതിനാലാണ് തിരിക്കേറിയ ആശ്രാമം മൈതാനത്തുതന്നെ എത്തിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.
രേഖാചിത്രം കൃത്യം; കുട്ടിയുടെ ഓര്‍മശക്തിക്ക് ചിത്രം വരച്ചവരുടെ അഭിനന്ദനം
കൊല്ലം: ഓയൂര്‍ സംഭവത്തില്‍ പ്രതി പദ്മകുമാര്‍ പിടിയിലായതില്‍ ചിത്രം വരച്ച സ്മിതയുടെയും ഷജിത്തിന്റെയും ഇടപെടല്‍ നിര്‍ണായകമായിരുന്നു. ഇവര്‍ വരച്ച രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം ഏറെ പ്രശംസ നേടി. അതേസമയം വിഷയത്തില്‍ കുട്ടിയുടെ ഓര്‍മശക്തിയെ അഭിനന്ദിച്ച് ചിത്രം വരച്ചവര്‍ രംഗത്തെത്തി. വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും പ്രതിയുടെ മുഖം ഓര്‍മയില്‍നിന്ന് വിശദാംശങ്ങളോടെ വ്യക്തമാക്കിത്തന്ന ഒന്നാംക്ലാസുകാരി ഏറെ അഭിനന്ദനങ്ങളര്‍ഹിക്കുന്നെന്ന് ചിത്രകാരി സ്മിത പറയുന്നു. കുരുന്നിനെ അഭിനന്ദിച്ച് ഇവര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ പ്രതികരണങ്ങള്‍ നേടി.
നമ്പര്‍ പ്ലേറ്റുകളുടെ ചിത്രവും സഹായകമായി
കൊട്ടാരക്കര: പദ്മകുമാറും കുടുംബവും സിറ്റി പോലീസ് സ്‌പെഷ്യല്‍ ടീമിന്റെ പിടിയിലാകുമ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകലുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ ഇവരില്‍നിന്നു കണ്ടെടുത്ത ഫോണില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറില്‍ പതിച്ചിരുന്ന വ്യാജ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോകള്‍ കണ്ടെത്തി. നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയ ആളിനെ നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളും പദ്മകുമാറിന്റെ വീട് കണ്ടെത്താന്‍ സഹായകമായി