കാസ മുസ്ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന, ചില ബിഷപ്പുമാര്‍ അവരുടെ വലയില്‍ വീണു: എം.വി. ജയരാജൻ
തളിപ്പറമ്ബ്: കടുത്ത മുസ്ലിം വിരോധം പരത്തുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യല്‍ ആക്ഷൻ (കാസ) ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.
ജയരാജൻ. അപൂർവം ചില ബിഷപ്പുമാർ കാസയുടെ വലയില്‍ വീണതായും അദ്ദേഹം വാർത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
മുസ്ലിംകളില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും എന്താണോ ചെയ്യുന്നത് അതാണ് ക്രിസ്ത്യൻ വിഭാഗത്തില്‍ കാസയും ചെയ്തുകൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലെ ക്രിസ്ത്യൻ വിഭാഗങ്ങളില്‍ വർഗീയത പരത്തുകയാണ് കാസ. ഫലസ്തീൻ-ഇസ്രായേല്‍ പ്രശ്നം ക്രിസ്ത്യൻ-മുസ്ലിം പ്രശ്നമായാണ് കാസ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ലവ് ജിഹാദില്‍ പിടിച്ചുതൂങ്ങിയാണ് കാസ വർഗീയത പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വേട്ട അറിയാതെയാണ് ചില ബിഷപ്പുമാർ കാസക്കൊപ്പം നില്‍ക്കുന്നത്. സി.പി.എമ്മിനോടുള്ള വിരോധം കാരണം സംഹാരമൂർത്തിയുടെ അടുത്തേക്ക് പോവുകയാണ് അത്തരം ബിഷപ്പുമാർ. മലയോര മേഖലയില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് കാസ ചെയ്യുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി.പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ പരാമർശം തെറ്റെന്ന് പറഞ്ഞത് അതാനാലാണെന്നും ഉടൻ തന്നെ ദിവ്യക്കെതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായിരുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു.