മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ടടക്കം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതല്‍ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 3 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനമർദ്ദ പാത്തി സംബന്ധിച്ച അറിയിപ്പ്
വടക്കൻ ഒഡിഷക്കും അതിനോട് ചേർന്നുളള ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതല്‍ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 3) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 03 മുതല്‍ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 3 മുതല്‍ 7 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
03/07/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
03/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്
04/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
05/07/2025: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06/07/2025: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.