ബെംഗളൂരു വെള്ളപ്പൊക്കം; ഒറ്റദിവസംകൊണ്ട് ഐ.ടി. കമ്പനികൾക്കുണ്ടായ നഷ്ടം 225 കോടി

ബെംഗളൂരു: ഒറ്റദിവസത്തെ കനത്തമഴയിൽ ഔട്ടർ റിങ് റോഡിൽ വെള്ളംപൊങ്ങിയതോടെ ഐ.ടി. കമ്പനികൾക്കുണ്ടായ നഷ്ടം 225 കോടി രൂപ. വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെട്ടതും ജീവനക്കാർക്ക് ഓഫീസിലെത്താൻ കഴിയാത്തതുമാണ് നഷ്ടത്തിന്റെ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ചില സ്ഥാപനങ്ങളുടെ താറുമാറായ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ടും സാധാരണനിലയിലായിട്ടില്ല.
ചൊവ്വാഴ്ചയാണ് നഗരത്തിലെ പ്രധാന ഐ.ടി. കേന്ദ്രങ്ങളിലൊന്നായ ഔട്ടർ റിങ് റോഡിൽ വെള്ളംപൊങ്ങിയത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി.
പ്രദേശത്തെ പാർപ്പിടസമുച്ചയങ്ങളിലും ചില സ്ഥാപനങ്ങളിലും വെള്ളംകയറി. ഓടകളിൽ ഒഴുക്ക് തടസ്സപ്പെട്ടതും വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് ഇല്ലാതാക്കുന്ന അനധികൃത നിർമിതികളുമാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഔട്ടർ റിങ് റോഡിന് സമാനമായി വർത്തൂർ, ഐ.ടി.പി.എൽ. റോഡ് എന്നിവിടങ്ങളിലും വെള്ളംപൊങ്ങിയിരുന്നു.

