സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഓണംകഴിഞ്ഞ്; അന്തിമതീയതി ഗവർണറുടെ അനുമതിപ്രകാരം

തിരുവനന്തപുരം∙ സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി സെപ്റ്റംബര്‍ പന്ത്രണ്ടിനോ പതിമൂന്നിനോ നിയമസഭ ചേരും. അന്തിമതീയതി ഗവര്‍ണറുടെ അനുമതിപ്രകാരം തീരുമാനിക്കും.
സഭാ സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സാധാരണഗതിയിൽ ഇനി 3 മാസത്തിനു ശേഷമേ സഭ ചേരാൻ ഇടയുള്ളൂ. അതുവരെ നീട്ടികൊണ്ടു പോകാതിരിക്കാനാണ് ഒരു ദിവസത്തെ സഭാ സമ്മേളനം വിളിച്ച് സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
എം.ബി.രാജേഷ് സ്പീക്കർ സ്ഥാനത്തുനിന്ന് ശനിയാഴ്ച രാജിവച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. ചൊവ്വാഴ്ച എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

