KSDLIVENEWS

Real news for everyone

ഉരുകുന്ന ചൂട്, കുറയുന്ന വൈദ്യുതി; ആഭ്യന്തര വൈദ്യുതി ഉത്‌പാദനം കുറച്ചു, ആവശ്യമെങ്കില്‍ നിയന്ത്രണം

SHARE THIS ON

തിരുവനന്തപുരം/പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കിൽ വിതരണം നിയന്ത്രിക്കാൻ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് നിർദേശം നൽകി.


രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാൽ വൈദ്യുതി വിതരണലൈനുകൾ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പുറത്തിറക്കിയത്.


പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വ്യാഴാഴ്ച 5854 മെഗാവാട്ട് ആയിരുന്നു. 11.42 കോടി യൂണിറ്റ് ഉപയോഗിച്ചു. ഇത് സർവകാല റെക്കോഡാണ്.

4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേർത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാൽ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല.

ലോഡുകൂടി പലേടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയുംചെയ്യും. മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും.

‌നിയന്ത്രണസാധ്യത ഇങ്ങനെ
220 കെ.വി. മാടക്കത്തറ- ഷൊർണൂർ, 110 കെ.വി. വെണ്ണക്കര – മണ്ണാർക്കാട്, ഷൊർണൂർ – എടപ്പാൾ, പാലക്കാട്-കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിസമയത്ത് താങ്ങാവുന്ന ശേഷിയിലധികം ലോഡാകുന്ന അവസ്ഥയുണ്ട്.

അതിനാൽ, പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിളിനുകീഴിൽ വരുന്ന മണ്ണാർക്കാട്, അലനല്ലൂർ, ഷൊർണൂർ, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, പത്തിരിപ്പാല, ചെർപ്പുളശ്ശേരി, തൃത്താല, തിരുവേഗപ്പുറ, ചാലിശ്ശേരി, മരുതൂർ, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂർ, ചിറ്റൂർ, ഒലവക്കോട്, വൈദ്യുതിഭവനം സബ്സ്റ്റേഷനുകളിൽനിന്നും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി സബ്സ്റ്റേഷനുകളിൽനിന്നുമുള്ള 11 കെ.വി. ലൈനുകളിൽ ഇടവിട്ട് വിതരണം നിയന്ത്രിച്ചേക്കും.

-കെ.എസ്.ഇ.ബി. പാലക്കാട് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ

ആവശ്യമെങ്കിൽമാത്രം

പ്രാദേശികതലത്തിൽ വൈദ്യുതി വിതരണത്തിലെ നിയന്ത്രണം ആവശ്യമെങ്കിൽമാത്രമേ ഉണ്ടാകൂ. കുറച്ചുമിനിറ്റുകൾ മാത്രമേ ഇതു വേണ്ടിവരൂ

-കെ. കൃഷ്ണൻകുട്ടി, വൈദ്യുതിമന്ത്രി

ഉരുകുന്ന ചൂട്, കുറയുന്ന വൈദ്യുതി

പി.പി. ലിബീഷ് കുമാർ
കണ്ണൂർ: സംസ്ഥാനത്തെ ഉഷ്ണതരംഗം വൈദ്യുതിയെയും ബാധിച്ചതോടെ ഉപഭോക്താക്കളുടെ സഹകരണംതേടി വൈദ്യുതിബോർഡ്. എ.സി.യടക്കം ഒരുദിവസം ഒരുവീട്ടിൽ ശരാശരി എട്ട്-10 യൂണിറ്റ് ഉപയോഗിക്കുന്നു. വീടുകളിൽ ശ്രദ്ധിച്ചാൽ ഒരുയൂണിറ്റ് വീതം കുറയ്ക്കാം.

സ്വീകരണമുറിയിൽ ടി.വി കാണുന്ന കുടുംബം മറ്റു മുറികളിലെ ആവശ്യമില്ലാത്ത ഫാനുകളും ലൈറ്റുകൾ, എ.സി.യും ഓഫാക്കിയാൽ ഒരുശതമാനം യൂണിറ്റ് ലാഭിക്കാം. കേരളത്തിൽ 1.04 കോടി ഗാർഹിക ഉപഭോക്താക്കളാണുള്ളത്. ഇവർ പീക്ക് സമയം ഒരു യൂണിറ്റ് ഉപഭോഗം കുറച്ചാൽ ഒരുകോടി യൂണിറ്റ് ലാഭിക്കാം. ഇതിനൊപ്പം വ്യവസായ-വാണിജ്യം ഉൾപ്പെടെ 27.24 ലക്ഷം ഉപയോക്താക്കളും സഹകരിക്കണം.

ആകെയുള്ള 1.38 കോടി ഉപയോക്താക്കൾ ഒരു യൂണിറ്റ് ഉപഭോഗം കുറച്ചാൽ 1.38 കോടി യൂണിറ്റ് ലാഭിക്കാമെന്നാണ് വൈദ്യുതിവകുപ്പിന്റെ കണക്ക്. ഇപ്പോൾ ഉപയോഗിക്കുന്ന 5500 മെഗാവാട്ടിൽ 500 മെഗാവാട്ട് കുറഞ്ഞു കിട്ടിയാൽത്തന്നെ 15 മിനിറ്റുള്ള അപ്രഖ്യാപിത ലോഡ് ഷെഡിങ് ഒഴിവാക്കാമെന്നും ബോർഡ് വിലയിരുത്തുന്നു.

ആഭ്യന്തര വൈദ്യുതി ഉത്‌പാദനം കുറച്ചു

കെ. സജികുമാർ
സീതത്തോട്(പത്തനംതീട്ട): സംഭരണികളിൽ ജലനിരപ്പ് വീണ്ടും കുറഞ്ഞതിനെത്തുടർന്ന് മഴ എത്തുംവരെ പിടിച്ചുനിൽക്കാനായി കെ.എസ്.ഇ.ബി. ആഭ്യന്തര വൈദ്യുതി ഉത്‌പാദനവും കുറയ്ക്കുന്നു. കടുത്ത ചൂടിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ ഉത്‌പാദനത്തിലും, വിതരണത്തിലുമുണ്ടായ അന്തരം വൈദ്യുതി ബോർഡിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഭരണികളിലെല്ലാംകൂടി 33 ശതമാനം വെള്ളമേയുള്ളൂ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംഭരണികളിലേക്കുള്ള നീരൊഴുക്ക് 75 ശതമാനം കുറഞ്ഞു. ഇത് അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിലാണ്.

പ്രതിദിന ആഭ്യന്തര വൈദ്യുതി ഉത്‌പാദനം 17 ദശലക്ഷം യൂണിറ്റിന് താഴെയാണ്. ഏറെ ദിവസങ്ങൾക്കുശേഷം കഴിഞ്ഞദിവസം മാത്രം ഇത് 19.828 ദശലക്ഷം ആയി ഉയർത്തിയിരുന്നു. കഴിഞ്ഞദിവസം ആഭ്യന്തര ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റായും കൂടി.

92.1048 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് വിതരണം ചെയ്യുന്നത്. ചൂട് കൂടിയതോടെ പ്രതിദിന ഉപയോഗവും ദിവസേന വർധിക്കുകയാണ്.

ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയിൽ 35 ശതമാനവും, രണ്ടാമത്തെ സംഭരണിയായ ശബരിഗിരിയിൽ 30 ശതമാനവും വെള്ളമേയുള്ളൂ. ജൂൺ അവസാനത്തോടുകൂടിയേ സംസ്ഥാനത്ത് കാലവർഷം ശക്തമാകൂവെന്നാണ് കരുതുന്നത്. അതുവരെ നിലവിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദനം ക്രമീകരിക്കാനാണ് വൈദ്യുതി ബോർഡിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!