അയോഗ്യത നീങ്ങി; വയനാടിന് എം.പിയെ തിരിച്ചുകിട്ടും, രാഹുലിന് 2024-ല്‍ മത്സരിക്കാം

ന്യൂഡൽഹി: അയോഗ്യതയ്ക്ക് കാരണമായ അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതായി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച രാഹുലിന് അനുകൂലമായ വിധി പ്രസ്താവിച്ചത്. അപകീര്‍ത്തി കേസില്‍ പരാമവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്. അതാണ് രാഹുലിന്റെ പരാമര്‍ശത്തിന് ഗുജറാത്തിലെ കോടതി വിധിച്ചത്. ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. അതോടെയാണ് കോണ്‍ഗ്രസ് അവസാന പ്രതീക്ഷയെന്നോണം സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ട്. അതായത് ശിക്ഷ സ്റ്റേ ചെയ്തില്ലായിരുന്നെങ്കില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാനും അവസരം ലഭിക്കില്ല എന്നതായിരുന്നു അതിലെ പ്രാധാന്യം. അതോടൊപ്പം മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മിന്നൽ വേഗത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. എന്നാല്‍ അത് സാധാരണമായ നടപടിയാണെന്നായിരുന്നു അന്ന് ഭരണകൂടം വിശദീകരിച്ചിരുന്നത്. എന്നാൽ നിലവില്‍ രാഹുലിന് അനുകൂലമായ വിധി പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ അയോഗ്യത നീക്കി എം.പി സ്ഥാനം പുന:സ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറത്ത് ഇറക്കുന്നതിന് ലോക്സഭാ സെക്രട്ടറിയേറ്റ് ഏത് വിധേന കെെകാര്യം ചെയ്യുമെന്നാണ് നിലവിൽ പ്രതിപക്ഷം ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ച തന്നെ വിധിപ്പകര്‍പ്പ് ലോക്സഭാ സെക്രട്ടറിയേറ്റിന് കൈമാറുമെന്ന് രാഹുലിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. ‘ഇന്ത്യാ’ സഖ്യം രൂപംകൊണ്ടതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമാണ് നിലവില്‍ സഭയില്‍ പുരോഗമിക്കുന്നത്. അയോഗ്യതയുള്ളതിനാല്‍ ആദ്യ ദിവസങ്ങളില്‍ രാഹുലിന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കുന്നതോടെ രാഹുലിന് അടുത്തയാഴ്ച പാര്ലമെന്റിലെത്താനാകും. അവിശ്വാസ പ്രമേയ ചര്‍ച്ചകളിലുള്‍പ്പെടെ രാഹുലിന് പങ്കെടുക്കാൻ സാധ്യമാകുന്ന രീതിയിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായിരിക്കും കോൺഗ്രസിന്റെ ശ്രമം.

