ശുചിത്വമില്ലാത്ത ജീവിത സാഹചര്യം ഇന്ത്യക്കാരിൽ കോവിഡ് പ്രതിരോധശേഷി വർധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അണുബാധകളുടെ കണക്കിൽ അമേരിക്കയ്ക്ക് പിന്നിലുള്ള ഇന്ത്യയിലാണ് ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ ആറിലൊന്നും റിപ്പോർട്ട് ചെയ്തത്. പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന കോവിഡ് മരണ നിരക്കും ഇന്ത്യയിലാണ്. രണ്ട് ശതമാനത്തിൽ താഴെയാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. അതിന്റെ കാരണത്തിലേക്ക് വെളിച്ചം വീശുകയാണ് ഇന്ത്യൻ ഗവേഷകരുടെ പഠനം.
ശുചിത്വക്കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം, വൃത്തിയില്ലാത്ത അവസ്ഥയിലെ വളരെക്കാലത്തെ ജീവിതം തുടങ്ങിയവയാണ് കടുത്ത അണുബാധയെ പ്രതിരോധിക്കാൻ ഇന്ത്യക്കാരെ സഹായിച്ചതെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ദീർഘകാലമായി ജീവിക്കുന്നതു കൊണ്ട് ഇന്ത്യക്കാർ പ്രതിരോധ ശേഷി കൈവരിച്ചതായാണ് പഠനത്തിൽ പറയുന്നത്. താഴ്ന്നതും ഇടത്തരവും സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിലുള്ളവർ സമ്പന്ന രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രതിരോധ ശേഷി നേടിയിട്ടുണ്ടാകാമെന്നാണ് പഠനം പറയുന്നത്.
പുണൈയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസസ്, ചെന്നൈയിലെ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 106 രാജ്യങ്ങളിലെ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ജനസാന്ദ്രത, ശുചിത്വ നിലവാരം എന്നിവ ഉൾപ്പെടുന്ന 24 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവർ ഈ സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്തത്.
ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് ദരിദ്ര രാജ്യങ്ങളെ അപേക്ഷിച്ച് കുടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ടൈപ്പ് 1 പ്രമേഹം, സോറിയാസിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങളും ഈ രാജ്യങ്ങളിൽ കൂടുതലാണ്.

