സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് എതിര്, നടപടിയുണ്ടാകും; മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ ദാറുല്‍ ഹുദ

കോഴിക്കോട്: കോഴിക്കോട് നടന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി.
ഇസ്ലാമിക അധ്യാപനങ്ങള്‍ക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്ബര്യ വീക്ഷണങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലെന്ന് ദാറുല്‍ ഹുദ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ദാറുല്‍ ഹുദയ്ക്ക് യാതൊരു ബന്ധമില്ലെന്നും പങ്കാളികളായ ഹുദവികള്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദാറുല്‍ ഹുദ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
നവംബര്‍ 30ന് ആണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന കോഴിക്കോട് ബീച്ചില്‍ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സംഗീത സദസ്സുകള്‍, കലാപ്രകടനങ്ങള്‍ എന്നിവക്ക് ഫെസ്റ്റിവല്‍ വേദിയായിരുന്നു. മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ്
ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദര്‍ശനവും തുടര്‍ചര്‍ച്ചകളും ഫെസ്റ്റിവലില്‍ അരങ്ങേറി.
കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, ടി.ഡി. രാമകൃഷ്ണന്‍, എസ്. ഹരീഷ്, ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ, പി.എഫ്. മാത്യൂസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന്‍ പരാരി, വിധു വിൻസെന്റ്, വിജയരാജമല്ലിക തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. കടലാണ് മലബാര്‍ ഫെസ്റ്റിവെലിന്‍റെ ഇത്തവണത്തെ പ്രമേയമായിരുന്നത്.