പാകിസ്താനിയെന്നാക്ഷേപിച്ചു; മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പൊലീസ് മര്‍ദനമെന്ന് ഫാദര്‍ ജോഷി ജോര്‍ജ്

ഭുവനേശ്വര്‍: പാകിസ്താനിയെന്നാക്ഷേപിച്ചായിരുന്നു പൊലീസ് മർദനമെന്ന് മലയാളി വൈദികൻ ഫാദർ ജോഷി ജോർജ്. മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചു.
300 ഓളം പോലീസുകാർ പള്ളിയിലേക്ക് കടന്നു കയറി ആക്രമിക്കുകയായിരുന്നുവെന്നും റൂമില്‍ ഉണ്ടായിരുന്ന 40000 രൂപ പോലീസ് എടുത്തുവെന്നും ഫാദർ ജോഷി ജോർജ് മീഡിയ വണിനോട് പറഞ്ഞു. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിന് ഒഡീഷയില്‍ വെച്ചാണ് ക്രൂരമായ പൊലീസ് മർദ്ദനമേറ്റത്.
ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പള്ളിക്ക് സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടർന്നു നടത്തിയ തുടർ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മർദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയപ്പോഴാണ് ഇടവക വികാരി ഫാ.ജോഷി ജോർജിനെയും സഹവൈദികനെയും പൊലീസ് സംഘം മര്‍ദിച്ചത്.
ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വന്നവരാണ് നിങ്ങളെന്നും പൊലീസുകാര്‍ പറഞ്ഞു. തെറിവിളിയും നടത്തി. തുടർന്ന് ഇടവക വികാരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പ്രാദേശിക വാർത്താ ഏജൻസിയായ സമർത്ഥ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്.