അനധികൃത സ്വത്ത്: കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യും. ഹാജരാകാനാവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഷാജിയെ ഇനി വിജിലൻസ് ചോദ്യം ചെയ്യുന്നത്. എം.എല്‍.എയായിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

